കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഫറോക്ക് പോലീസ് നടത്തിയ കള്ളനോട്ട് വേട്ടയിൽ നിര്‍ണായകമായത് ബിവറേജസ് ഔട്ട്ലെറ്റില് നിന്നുള്ള ഫോൺ കോൾ. മദ്യം വാങ്ങിയ ശേഷം ലഭിച്ചത് 500 രൂപയുടെ കള്ളനോട്ടാണെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ രാമനാട്ടുകര ഔട്ട്ലെറ്റില് നിന്ന് പോലീസിന് ഫോണ്‍ കോളെത്തിയത്.
പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് വൈദ്യരങ്ങാടി സ്വദേശിയായ ദിജിനാണ് മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങിച്ചതെന്ന വിവരം ലഭിച്ചു. ദിജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 500ന്റെ 37 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിജിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട് സംഘത്തിലേക്ക് അന്വേഷണമെത്തിയത്. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്ററുമാണ് ഫറോക്ക് പോലീസ് പിടികൂടിയത്. കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന പോലീസ് അന്വേഷിക്കുന്നുണ്ട്.